ധൂമകേതു
2021, മേയ് 16, ഞായറാഴ്‌ച
ബോംബിങ്ങും ഡാം തകർച്ചയും: ഓപ്പറേഷൻ ചാസ്റ്റൈസിന്റെ എഴുപത്തിയെട്ടാം ആണ്ട്
1939 മുതൽ 1945 വരെ നീണ്ടു നിന്ന രണ്ടാം ലോക യുദ്ധത്തിൽ മനുഷ്യരാശി അന്നോളമാർജ്ജിച്ച സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും അതിനെ പരിപോഷിപ്പിച്ച സമൂഹങ്ങളിലും ഭൂപ്രദേശങ്ങളിലുമാകെ കെടുതികൾ സൃഷ്ടിക്കുകയാണ് ചെയ്തത്. അങ്ങനെ യുദ്ധം കൊലയുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പിൻറെ മത്സരമായി മാറിയ കാലത്ത് 1943 മെയ് 16 നു രാത്രിയും 17 നു പുലർച്ചയുമായി ജർമനിയുടെ പടിഞ്ഞാറൻ പ്രദേശത്തെ റഹ്ർ (Ruhr) താഴ്വരയിലെ വിവിധ അണക്കെട്ടുകളെ ലക്‌ഷ്യം വച്ച് ബ്രിട്ടീഷ് വ്യോമസേന ഏറ്റെടുത്തു നടപ്പാക്കിയ ദൗത്യമാണ് 'ഓപ്പറേഷൻ ചാസ്റ്റൈസ്'.
പശ്ചാത്തലം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ തന്നെ വ്യവസായവത്കരണത്തിന്റെ അഭിവൃദ്ധിയിൽ വികസിതമായികൊണ്ടിരുന്ന പ്രദേശമായിരുന്നു ജര്മനിയിലെ റഹ്ർ. യൂറോപ്പിലെതന്നെ സുപ്രധാന നദിയായ റൈനിന്റെ പോഷകനദിയായ റഹ്റിന്റെ സാന്നിധ്യം കൊണ്ടാണ് ഈ പ്രദേശത്തിന് അങ്ങനെയൊരു പേര് ലഭിക്കുന്നത്. നദീതടങ്ങളുടെ വൈപുല്യം കൊണ്ട് കാലങ്ങളായി ആർജിച്ച കാർഷിക അഭിവൃദ്ധിക്ക് പുറമെ കൽക്കരി ഖനനവും ഉരുക്കു നിർമാണവും മറ്റുമായി പുരോഗതി പ്രാപിച്ച റഹ്ർ പ്രദേശം തന്നെയാണ് ഒന്നാം ലോകയുദ്ധകാലത്തേ ജർമനിയുടെ പ്രധാന ആയുധ നിർമാണ ഫാക്ടറി സ്ഥിതി ചെയ്തിരുന്നത്. റഹ്ർ പ്രദേശത്തെ വൈദ്യുതിഉത്പാദനത്തിനും വ്യാവസായിക ആവശ്യങ്ങൾക്കായും ഖനനത്തിനും മറ്റുമുള്ള ഒരു വലിയ വിഭവസംഭരണിയായാണ് ഇവിടെ നിലകൊണ്ടിരുന്ന നിരവധി അണക്കെട്ടുകൾ പ്രവർത്തിച്ചിരുന്നത്. ഇക്കാരണങ്ങളോടൊപ്പംതന്നെ യുദ്ധമുഖങ്ങളിൽ നിന്ന്, എത്രയും വേഗം തീവ്രമായ ആഭ്യന്തരപ്രശ്നങ്ങളിലേക്കും ആഭ്യന്തര-പുനർനിർമ്മാണത്തിലേക്കും ജർമ്മനിയുടെ ശ്രദ്ധ വ്യതിചലിപ്പിക്കണമെന്ന സഖ്യശക്തികളുടെ താല്പര്യം കൂടിച്ചേർന്നപ്പോൾ ബ്രിട്ടീഷ് സേന റഹ്ർ പ്രദേശത്തുതന്നെ ഒരാക്രമണത്തിനു പദ്ധതി തയ്യാറാക്കുകയായിരുന്നു.
1913 ൽ പണി പൂർത്തിയാക്കുമ്പോൾ യൂറോപ്പിലെതന്നെ ഏറ്റവും വലിയ അണക്കെട്ട് ആയിരുന്ന റഹ്ർ നദിയിലെ മൊഹ്‌നെ (Mohne) അണക്കെട്ടിനോടൊപ്പം തന്നെ, സമീപ പ്രദേശത്തെ എയ്‌ദർ (Eder) നദിയിലെ എയ്‌ദർസീ (Edersee) അണക്കെട്ടും തകർക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സേനയുടെ പ്രധാന ലക്‌ഷ്യം. ഈ പ്രധാന പദ്ധതിയിൽ ഏതെങ്കിലും വിധത്തിൽ ഉണ്ടാകാവുന്ന പരിമിതികളെയും തിരിച്ചടികളെയും കവച്ചുവെക്കുന്നതിനായി ഈ സുപ്രധാന ലക്ഷ്യങ്ങൾക്ക് പുറമെ റഹ്ർ പ്രദേശത്തെതന്നെ സോർപ് (Sorpe), എന്നെപെ (Ennepe) എന്നീ അണക്കെട്ടുകളും തകർക്കാനുള്ള ഒരു ഉപപദ്ധതിയും ബ്രിട്ടീഷ്ക സേന തയ്യാറാക്കിയിരുന്നു.
വെല്ലുവിളികൾ
സാങ്കേതികത്തികവാർന്ന ജർമൻ പ്രതിരോധ സങ്കേതങ്ങളെയും ദ്രുതപ്രത്യാക്രമണങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഇങ്ങനെയൊരു ദൗത്യം സഖ്യശക്തികൾക്ക് അപ്രാപ്യമാണ്. അക്കാരണം കൊണ്ട് തന്നെ സവിശേഷമായ ബോംബിങ് രീതിയും അണക്കെട്ടുകളെ തകർക്കാനാവും വിധം തികച്ചും നൂതനമായ ഒരു ബോംബും രൂപപെടുത്തിയെടുക്കുന്നതിന് ബാൻസ് വാലിസ് (Barness Wallis) എന്ന ആയുധ ഗവേഷണങ്ങളിൽ തല്പരനായ എൻജിനീയറുടെ മേൽനോട്ടത്തിലുള്ള സംഘത്തിനെ ബ്രിട്ടീഷ് സേന ചുമതലപ്പെടുത്തുകയുണ്ടായി.
വലിപ്പമേറിയതും ഉയർന്ന പ്രഹരശേഷി ഉള്ളതുമായ ബോംബുകൾ നിർമിച്ച് അണക്കെട്ടുകൾ തകർക്കുന്നതിൻറെ അപ്രായോഗികതയെക്കുറിച്ച് പ്രസ്തുത സംഘം ബോധവാൻമാരായിരുന്നു. വലിയ ബോംബർ വിമാനങ്ങൾക്ക് ജർമൻ പ്രതിരോധം ഭേദിച്ച് അണക്കെട്ടുകൾ തകർക്കാനാവുമോയെന്നും ദൗത്യശേഷം സമയബന്ധിതമായി പ്രത്യാക്രമണങ്ങൾക്ക് ഇരയാകാതെയും അപകടം കൂടാതെയും തിരിച്ചെത്താനാകുമോ എന്ന ആശങ്കയുമായിരുന്നു ഒരു വെല്ലുവിളി. അല്ലാത്ത പക്ഷം ബ്രിട്ടീഷ് സേനക്ക് മുൻപാകെ ഉണ്ടായിരുന്ന മറ്റൊരു പോംവഴി ചുരുങ്ങിയത് 40000 അടി ഉയരത്തിൽ നിന്നെങ്കിലും ബോംബിങ് നടത്തി ഭൂമിയിലെ കമ്പനം കൊണ്ട് അണക്കെട്ട് തകർക്കുക എന്നതാണ്. എന്നാൽ ചുരുങ്ങിയത് 10 ടൺ എങ്കിലും ഭാരമുള്ള ബോംബിനെ ഇത്രയും ഉയരത്തിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശേഷിയുള്ള വിമാനങ്ങൾ അന്ന് റോയൽ എയർ ഫോഴ്‌സിൻറെ പക്കൽ ഉണ്ടായിരുന്നില്ല.
ബ്രിട്ടീഷ് സേനയുടെ ചിന്തയിലുണ്ടായ മറ്റൊരുപായം, ടോർപിഡോ ബോംബിങ് രീതി അവലംബിച്ച് ചെറിയ ബോംബർ വിമാനത്തിലൂടെ ബോംബുകളെ റിസർവോയറിൻറെ നീരൊഴുക്കിനടിയിലൂടെ കടത്തിവിട്ട് അണക്കെട്ടിന്റെ ഭിത്തിയിൽ സ്ഫോടനം ഉണ്ടാക്കി തകർക്കുക എന്നതാണ്. (നാവിക ആക്രമണങ്ങളിൽ ശത്രുരാജ്യത്തിൻറെ കപ്പലുകളുടെയും അന്തർവാഹിനികളുടെയും സാന്നിധ്യം തിരിച്ചറിഞ്ഞ് സമുദ്രത്തിനടിയിലൂടെ ടോർപിഡോ ഉപയോഗിച്ച് തകർക്കുന്നതിനെയാണ് ടോർപിഡോ ബോംബിങ്.) എന്നാൽ രണ്ടാം ലോകയുദ്ധത്തിൻറെ തീവ്രത മുൻകൂട്ടി കണ്ടും തന്ത്രപ്രധാന സ്ഥലങ്ങളിൽ സഖ്യശക്തികളുടെ ഏത് തരത്തിലുള്ള ആക്രമണം തടയിടുന്നതിനുമായി മുൻകരുതലുകൾ എടുത്തിരുന്ന ജർമ്മനി റഹ്ർ(Ruhr) താഴ്വരയിലെ അണക്കെട്ടുകളിലും ടോർപിഡോ ബോംബിങ് പ്രതിരോധ നെറ്റുകൾ വിരിച്ചിരുന്നു.
മുന്നൊരുക്കം
ടോർപിഡോ ബോംബിങ് പ്രതിരോധ നെറ്റുകളുടെ സാന്നിധ്യം മനസിലാക്കിയ ബാൻസ് വാലിസ് ഇതിനെയെല്ലാം മറികടക്കാനാവും വിധമുള്ള ഒരു ബോംബ് തന്നെ നിർമിച്ചെടുക്കുകയായിരുന്നു. വീപ്പയുടെ ആകൃതിയിലുള്ളതായ ബോംബിനെ 'അപ്കീപ്' എന്ന് നാമകരണം ചെയ്യപ്പെട്ടു. എയർ ഡ്രോപ്പ് ചെയ്‌ത ശേഷം സ്വയം തിരിയാൻ പര്യാപ്തമായ വിധത്തിലായിരുന്നു ബോംബിൻറെ നിർമാണം. സ്വയം തിരിയുന്നു എന്നതിലുപരി ബൗൺസ് ചെയ്യാനുള്ള ശേഷിയും ബോംബിൻറെ രൂപകൽപ്പനയിൽ ഉണ്ടായിരുന്നു. ഇങ്ങനെ സ്വയം തിരിയലും ബൗൺസിങ് ശേഷിയും കൂടിച്ചേർന്ന ബോംബ് ഒരു നിശ്ചിത അകലത്തിൽ നിന്ന് കണക്കുകൂട്ടപ്പെട്ട വേഗതയിൽ ബോംബർ വിമാനത്തിൽനിന്ന് തൊടുത്താൽ റിസർവോയറിൻറെ ഉപരിതലത്തിൽ ബൗൺസ് ചെയ്ത് സ്വയം തിരിഞ്ഞ് ടോർപിഡോ പ്രതിരോധനെറ്റുകളെ മറികടന്ന് അണക്കെട്ടിൻറെ ഭിത്തിയിൽ തട്ടി, താഴേക്ക് ഊർന്നുവീഴുംവിധം ആയിരുന്നു ബോംബിൻറെ നിർമാണം. ബൗൺസിങ്ങിൻറെ ആഘാതത്തിൽ ബോംബ് പൊട്ടാതിരിക്കാനും അണക്കെട്ടിന്റെ അടിത്തട്ടിൽ വെച്ച് തന്നെ ബോംബ് പൊട്ടി അണക്കെട്ടിന് കാര്യമായ കേടുപാട് വരുത്തുക എന്ന ഉദ്ദേശത്താലും ബോംബിൽ ഹൈഡ്രോസ്റ്റാറ്റിക് ഫ്യൂസ് ഉപയോഗിച്ചിരുന്നു. പ്രസ്‌തുത ഫ്യൂസിൻറെ ഉപയോഗം കൊണ്ട് നിശ്ചിത ആഴത്തിലെ ജലമർദ്ദത്താൽ മാത്രം ബോംബ് പൊട്ടുന്ന രീതി ആയിരുന്നു അത്. 'അപ്കീപ്പി'ന്റെ രൂപപ്പെടുത്തലിനു ശേഷം വ്യത്യസ്ത തരത്തിലുള്ള പരീക്ഷണ ബോംബിങും പരീക്ഷണ പറക്കലുകളും ബ്രിട്ടനിലെ ചില കേന്ദ്രങ്ങളിൽ റോയൽ എയർ ഫോഴ്സ് നടത്തുകയുണ്ടായി.
ആക്രമണവും ഡാമിന്റെ തകർച്ചയും
അക്കാലത്ത് റോയൽ എയർ ഫോഴ്‌സിൻറെ പക്കൽ ഉണ്ടായിരുന്ന അവറോ ലങ്കാസ്റ്റർ യുദ്ധവിമാനങ്ങളെയാണ് ഓപ്പറേഷൻ ചാസ്റ്റൈസിനായി തെരഞ്ഞെടുത്തത്. ബോംമ്പിന്റെ ആകാരത്തിനനുസരിച്ചും ഭാരക്രമീകരണങ്ങൾക്കുമായി അവറോ ലങ്കാസ്റ്ററിൽ വേണ്ടത്ര മാറ്റങ്ങൾ ബ്രിട്ടീഷ് സൈന്യം വരുത്തിയിരുന്നു. അണക്കെട്ട് തകർക്കാനുള്ള ബോംബർ സംഘത്തിനായി വിങ് കമാൻഡർ ഗൈ ഗിബ്‌സൺ ന്റെ നേതൃത്വത്തിൽ പ്രത്യേകമായി ഒരു സ്ക്വാഡ്രൺ (സ്ക്വാഡ്രൺ-617 എന്ന പേരിൽ) തന്നെ രൂപീകരിക്കുകയുണ്ടായി റോയൽ എയർ ഫോഴ്സ്. അന്ന് സഖ്യശക്തികളുടെ ഭാഗമായി നിലകൊണ്ട, ബ്രിട്ടീഷ് പരിശീലനം ലഭ്യമായ മറ്റു രാജ്യങ്ങളിലെ ചില ഫൈറ്റർ പൈലറ്റുമാരും ഈ സ്ക്വാഡ്രണിൻറെ ഭാഗം ആയിരുന്നു.
ബ്രിട്ടനിലെ സ്‌ക്യാമ്പ്ടണിൽ (Scampton) താവളമാക്കിയ സ്ക്വാഡ്രണിന്റെ ദൗത്യത്തിൽ ആകെ 19 യുദ്ധവിമാനങ്ങൾ മൂന്നു ഗ്രൂപ്പുകളായാണ് പങ്കെടുത്തത്. ആദ്യ രണ്ടു ഗ്രൂപ്പുകൾ യഥാക്രമം മൊഹ്‌നെ (Mohne) അണക്കെട്ട്, സോർപ് (Sorpe) അണക്കെട്ട് എന്നീ ആക്രമണങ്ങൾക്കായും മൂന്നാമത്തെ ഗ്രൂപ്പ് ആവശ്യമെങ്കിൽ ഉപപദ്ധതികൾ നടപ്പാക്കാനുമായി ചുമതലയേറ്റു. ഇത്തരമൊരു തന്ത്രപ്രധാനമായ ദൗത്യം നിർവ്വഹിക്കാൻ രാത്രിയാണ് ഉചിതം എന്നതിൽ യാതൊരു സംശയവും സഖ്യശക്തികൾക്ക് ഉണ്ടായിരുന്നില്ല. ആക്രമണം നടന്ന 1943 മെയ് 16 നു രാത്രി ഒൻപതരയോടെയാണ് സ്‌ക്യാമ്പ്ടണിൽ നിന്ന് 'അപ് കീപ്പും' പേറി ആദ്യ വിമാനം പറന്നുയരുന്നത്. ജർമൻ വ്യോമവേധ തോക്കുകളെയും ആയുധസന്നാഹങ്ങളെയും മറികടക്കാനും റഡാറിൻറെ പരിധിയിൽ പെടാതിരിക്കാനും താഴ്ന്ന-സഞ്ചാരപാതയിൽ ഏതാണ്ട് 100 അടി ഉയർത്തിലായാണ് ദൗത്യ സംഘം പറന്നത്. ദൗത്യസംഘത്തിലുണ്ടായിരുന്ന എതാനും ബോംബറുകൾക്ക്, ജർമൻ വിമാനവേധ തോക്കുകളാലും സാങ്കേതികപ്രശ്നങ്ങളാലും ഇലക്ട്രിക്ക് കേബിളുകളിൽ തട്ടിയും ഒക്കെയായി ലക്ഷ്യസ്ഥാനത്തെത്തും മുൻപേ പതനം സംഭവിച്ചിരുന്നു.
ആദ്യ ഗ്രൂപ്പിലെ വിമാനങ്ങൾ മൊഹ്‌നെ അണക്കെട്ട് തകർക്കുന്നതിൽ ലക്ഷ്യം കണ്ടു. എയ്‌ദർസീ അണക്കെട്ടിലേക്ക് പുറപ്പെട്ട ചില വിമാനങ്ങൾക്ക് തിരിച്ചടി ഉണ്ടായെങ്കിലും അണക്കെട്ട് തകർക്കുന്നതിൽ അവർക്ക് വിജയിക്കാനായി. ഉപപദ്ധതിയായി നിലക്കൊണ്ട മൂന്നാം സംഘത്തിന് സോർപ് (Sorpe) അണക്കെട്ടിൻറെ മുകൾ ഭാഗം മാത്രമേ തകർക്കാനായുള്ളു. ഉപപദ്ധതി പ്രകാരം മറ്റു ചില ചെറു അണക്കെട്ടുകൾ കൂടി ലക്‌ഷ്യം വച്ചെങ്കിലും അവിടെങ്ങളിൽ നാശം വരുത്താനായില്ല, ബോംബർ വിമാനങ്ങളുടെ മടങ്ങി വരവിൽ ചില ഉയർന്ന മരങ്ങളിലും ചില്ലകളിലും തട്ടി 2 വിമാനങ്ങൾ കൂടി നഷ്ടപെടുകയുണ്ടായി ബ്രിട്ടീഷ് സേനയ്ക്. 19 അവറോ ലങ്കാസ്റ്റർ ബോംബർ വിമാനങ്ങൾ 133 സൈനികരുമായാണ് ദൗത്യത്തിന് തിരിച്ചതെങ്കിലും മെയ് 17ന് പുലർച്ചെ 3.11 നും 4. 15 നും ഇടയിലായി 9 ബോംബറുകളാണ് സ്‌ക്യാമ്പ്ടൺ എയർ ബേസിൽ മടങ്ങിയെത്തിയത്. അത്യന്തം വെല്ലുവിളിനിറഞ്ഞ ഈ ദൗത്യത്തിൽ സഖ്യ ശക്തികളുടെ 53 സേനാoഗങ്ങൾ കൊല്ലപ്പെടുകയും 3 പേർ യുദ്ധതടവുകാരായി മാറുകയും ചെയ്തു.
ചെറിയ നഷ്ടങ്ങൾ ഉണ്ടായെങ്കിലും എല്ലാ പ്രകാരത്തിലും പഴുതടച്ച പ്രകടനം ദൗത്യത്തിലുണ്ടായില്ലെങ്കിലും അണക്കെട്ട് തകർക്കുക എന്ന ലക്‌ഷ്യം കാണാൻ സഖ്യ ശക്തികൾക്കായി. അണക്കെട്ടുകളുടെ തകർച്ച റഹ്ർ (Ruhr) താഴ്വരയിലാകെ വെള്ളപ്പൊക്കത്തിനും മരണങ്ങൾക്കും കാരണമായി. ഏതാണ്ട് 1200നും 1600നും ഇടയ്ക് ആളുകൾ അണക്കെട്ടിന്റെ തകർച്ചയെത്തുടർന്ന് മരിച്ചതായി വ്യത്യസ്ത റിപ്പോർട്ടുകൾ ഉണ്ട്. മൊഹ്‌നെ അണക്കെട്ടിന്റെ തകർച്ചയെതുടർന്ന് വെള്ളം ഏതാണ്ട് 10 മീറ്റർ ഉയരത്തിലും മണിക്കൂറിൽ ശരാശരി 24 കിലോമീറ്റർ വേഗതയിലും കുത്തിയൊലിക്കുകയാണുണ്ടായത്. അണക്കെട്ട് തകർക്കപ്പെട്ട നദീതടങ്ങളിലാകെയുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധിയായ ഫാക്ടറികൾക്ക് നാശനഷ്ടം സംഭവിച്ചു വീടുകൾ തകർന്നടിഞ്ഞു. ഖനികൾ വെള്ളത്തിനടിയിലായി. പാലങ്ങൾ തകരുകയും റോഡ്, റെയിൽ ഗതാഗതം ആകെ നിലയ്ക്കുകയും ചെയ്തു. ഏതാണ്ട് 80 കിലോമീറ്ററോളം പ്രദേശത്ത് വെള്ളപ്പൊക്കകെടുതികൾ രൂക്ഷമായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ഏറെ ഗുരുതരമായ മറ്റു പ്രശ്നങ്ങൾ ജർമനിയുടെ പടിഞ്ഞാറൻ പ്രദേശത്തെ ജലവൈദ്യുതശേഷി ഏതാണ്ട് നിലച്ചുവന്നതാണ്. ആഴ്ചകളോളം റഹ്ർ പ്രദേശം ഇരുട്ടിലായി. കൽക്കരി ഉല്പാദനത്തിൽ ഇടിവുണ്ടായി. യുദ്ധമുന്നേറ്റത്തിന്റെ കുന്തമുനയായ ആയുധ നിർമ്മാണത്തെയും ഈ ആക്രമണം ബാധിച്ചു.
തകർച്ചയ്ക്ക് ശേഷം
വെള്ളപ്പൊക്കത്താലുണ്ടായ മരണസംഖ്യയിൽ ഭൂരിഭാഗവും വിദേശതൊഴിലാളികളും യുദ്ധതടവുകാരുമായിരുന്നു എന്നത് സഖ്യ ശക്തികളെ തെല്ലും ആശ്ചര്യപ്പെടുത്തിയില്ല എന്നുമാത്രമല്ല 'ഓപ്പറേഷൻ ചാസ്റ്റൈസ്' അക്കാലത്തെ സഖ്യശക്തികളുടെ സേനാoഗങ്ങളുടെ പ്രചോദനത്തിനും ആത്മവിശ്വാസത്തിനുമുള്ള ബിംബമായി അവർ ഉപയോഗപ്പെടുത്തി.
ഉന്നതമായ സാങ്കേതിക-മാനവ വിഭവശേഷിയും വൈദഗ്ധ്യവുംകൊണ്ട് അക്കാലത്തെ പരിമിതമായ സാഹചര്യങ്ങളിൽ ഏതാണ്ട് 1943 ജൂൺ മാസം അവസാനത്തോടെ സ്ഥിതിഗതികൾ ജർമ്മനി നിയന്ത്രണവിധേയമാക്കി. സാമ്പത്തികമായും വിഭവപരമായും ഈ തകർച്ച ജർമ്മനിക്ക് നഷ്ട്ടം വരുത്തി എന്നത് ഒരുപക്ഷെ യുദ്ധത്തെ നേരിടുന്നതിൽ ഒരുപരിധിവരെ പിന്നോട്ടടിച്ചിട്ടുമുണ്ടാകാം. എന്നിരുന്നാലും മനുഷ്യരാശിയുടെ വൈജ്ഞാനിക-സാങ്കേതിക വൈദഗ്ധ്യങ്ങൾ അതിന്റെതന്നെ മികവിനെ തച്ചുതകർക്കുന്നതിന്റെ ഉത്തമഉദാഹരണമാണ് 'ഓപ്പറേഷൻ ചാസ്റ്റൈസ്'. ഇത്തരമൊരു ചരിത്രത്തിന്റെ ആവർത്തനം ഉണ്ടാകാതിരിക്കാനുള്ള ഓർമ്മയുടെ അടയാളപ്പെടുത്തൽ മാത്രമാണീ കുറിപ്പ്.
Reference:
1. Ralf Blank, The Night of May 16-17, 1943-Operation Chastening: The Destrcution of Mohne Dam (www.lwl.org)
2. Imperial War Meuseums, The Incredible story of the Dambusters Raid (www.iwm.org.uk)
3. Militarywikia, Operation Chastise (www.military.wikia.org)
4. Commonwealth War Graves, 10 Things you Need to Know about the Dambusters (www.cwgc.org)
5. BBC, On this Day: 17 May 1943: RAF Raid smashes German Dams (https://bbc.in/33NRwn0)
2020, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച
പ്രതിഭയുടെ പാദമുദ്രകൾ: വി.പി മധുസൂദനൻ നായർ
ലോക സമാധാനത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ വിവിധ ദൗത്യങ്ങളിൽ പ്രവർത്തിക്കുകയും നിയമവാഴ്ചയുടെ സ്ഥാപനത്തിനും മനുഷ്യാവകാശ സംരക്ഷണ ദൗത്യങ്ങളിലും ക്രിയാത്മകമായ പങ്കുവഹിക്കുകയും ചെയ്ത ശ്രീ വി.പി. മധുസൂദനൻ നായർ, ഇക്കഴിഞ്ഞ ജൂലൈ 22 ആം തീയതി ഹൃദയസംബന്ധിയായ അസുഖത്തെ തുടർന്ന് അന്തരിച്ചു. അരക്ഷിതമായ സാമൂഹ്യ-രാഷ്ട്രീയ ഇടങ്ങളിൽ ആധുനികലോകം കെട്ടിപ്പടുക്കുന്ന പ്രയത്നത്തിൽ പങ്കാളിയായിക്കൊണ്ട് സാർത്ഥകമായ ജീവിതദൗത്യം നിറവേറ്റിപോന്ന ആ പ്രതിഭാധനനെപ്പറ്റിയാണ് ഈ കുറിപ്പ്.
അക്കാദമിക് പശ്ചാത്തലം
1958 മെയ്മാസം മാസം പത്താം തീയതി തെക്കൻ തിരുവിതാംകൂറിന്റെ ഭാഗമായ, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് ആണ് അദ്ദേഹത്തിൻറെ ജനനം. അദ്ദേഹത്തിന്റെ ജീവിതപാത പരിശോധിച്ചാൽ തുടർച്ചയായ പഠനപ്രവർത്തനങ്ങളിൽ മികവോടെ അദ്ദേഹം ഏർപ്പെട്ടിരുന്നതായി മനസ്സിലാക്കാം. അറിവാർജ്ജിക്കാനുള്ള ത്വര കൈവശമാക്കിയ ഏതൊരാളെയും പ്രചോദിപ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളമുള്ള അക്കാദമിക് പ്രവർത്തനങ്ങൾ. 1978-ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1982-ൽ കേരള സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ബിരുദവും പൂർത്തിയാക്കി. തുടർന്ന് 1985-ൽ കേരള ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് 1988-ൽ അന്താരാഷ്ട നിയമത്തിൽ എൽ.എൽ.എം. ബിരുദവും കൈവശമാക്കി. ഒരു പഠിതാവെന്ന നിലയിൽ വൈവിധ്യപൂർണ്ണമായ വിജ്ഞാന ശാഖകളിൽ ചേക്കേറിയിരുന്ന അദ്ദേഹത്തെ തേടി ഉന്നതഗവേഷണത്തിനുള്ള തമിഴ്നാട് സർക്കാരിന്റെ സ്കോളർഷിപ്പും എത്തി. ആ സ്കോളർഷിപ്പോടെ അദ്ദേഹം ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് 1989-91 കാലഘട്ടത്തിൽ എം.ഫിൽ ബിരുദവും കരസ്ഥമാക്കി. തുടർന്ന് ലെക്ചർഷിപ്പിനുള്ള യുജിസി യോഗ്യതപരീക്ഷകൂടി പാസ്സായ ശേഷം 1992-ൽ ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. നാഷണൽ ലോ സ്കൂളിലെ ചുരുങ്ങിയ അധ്യാപക ജീവിതകാലത്തും വിവിധങ്ങളായ പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി മുഴുകിയിരുന്നു.
അന്താരാഷ്ട്ര ദൗത്യസംഘങ്ങളിൽ
1993-ൽ ഐക്യരാഷ്ട്രസഭയുടെ കംബോഡിയൻ ട്രാൻസിഷൻ അതോറിറ്റിയുടെ ദൗത്യങ്ങളിൽ ഹ്യൂമൻ റൈറ്റ്സ് ലോയർ ആയിട്ടാണദ്ദേഹം തന്റെ അന്താരാഷ്ട്ര ദൗത്യങ്ങളിൽ ഇടപെടൽ ആരംഭിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ തന്നെ ചരിത്രത്തിൽ ഒരു രാജ്യത്തിൽ ഇത്രയേറെ ഭരണനിർവ്വഹണരംഗത്ത് നേരിട്ട് ഇടപെടുകയും തെരെഞ്ഞെടുപ്പ് പ്രക്രിയയ്‍യുടെ ചുക്കാൻ പിടിക്കുകയും ചെയ്ത മറ്റൊരു ദൗത്യം അതിനുമുൻപ് ഉണ്ടായിട്ടുണ്ടാകാൻ ഇടയില്ല. അത്തരമൊരു ദൗത്യത്തിന്റെ ഭാഗമായുള്ള അദ്ദേഹത്തിന്റെ സേവനകാലഘട്ടത്തിൽ കംബോഡിയയിലെ കോടതികളുടെയും ജയിലുകളുടെയും പ്രവർത്തനങ്ങളെ നിരീക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം അദ്ദേഹം നിർവ്വഹിച്ചു പോന്നു. ജയിലുകളിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ പറ്റിയുള്ള അന്വേഷണത്തിന് അദ്ദേഹം മേൽനോട്ടം വഹിക്കുകയും ചെയ്തുപോന്നു
കംബോഡിയൻ പട്ടാളത്തിനും പോലീസ് സേനയ്ക്കും മറ്റു ഗവൺമെന്റിതര സംഘടനകൾക്കും മനുഷ്യാവകാശത്തെ സംബന്ധിച്ചും നിയമവാഴ്ചയെ സംബന്ധിച്ചും പരിശീലനം നൽകുക എന്നതും അദ്ദേഹത്തിൻറെ കർത്തവ്യമായി നിലക്കൊണ്ടു.
കമ്പോഡിയയിലെ യു എൻ ട്രാന്സിഷൻ അതോറിറ്റിയുടെ കീഴിലെ മനുഷ്യാവകാശ വിഭാഗം ഡയറക്ടർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യും വിധമായിരുന്നു അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ എന്നത് മനുഷ്യാവകാശത്തെപ്പറ്റിയുള്ള യു എൻ നയങ്ങളെ വലിയ ഉത്തരവാദിത്വത്തോടെ എക്സിക്യൂട്ട് ചെയ്യുന്ന ചാലകഘടകമായി അദ്ദേഹം വർത്തിച്ചു എന്നതിന്റെ തെളിവാണ്.
1993-ൽ കമ്പോഡിയയിൽ യു എൻ ട്രാന്സിഷണൽ അതോറിറ്റിയുടെ ദൗത്യം അവസാനിച്ച ശേഷം 1995-96 കാലഘട്ടത്തിൽ അദ്ദേഹം ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷണറും യു,എൻ പ്രൊജക്റ്റ് സർവീസും നേരിട്ട് കംബോഡിയയിൽ നടത്തിപ്പോന്ന ജുഡീഷ്യൽ മെൻറ്റർ പ്രോഗ്രാമിൽ ജുഡീഷ്യൽ കൺസൾട്ടന്റ ആയി ചുമതല വഹിച്ചു. തിരഞ്ഞെടുപ്പ് നടക്കുകയും അനന്തരം രൂപപ്പെട്ട ഭരണഘടനയ്ക്കനുസൃതമായും സമാധാനത്തിനും നിയമവാഴ്ചയ്ക്കും വിധേയമായതുമായ ഒരു ജുഡീഷ്യൽ സിസ്റ്റം രൂപപ്പെടുത്തി നിലനിർത്തുക എന്ന ചുമതലയിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നത്.
അക്കാലഘട്ടത്തിൽ കംബോഡിയയിലെ പ്രൊവിൻഷ്യൽ ന്യായാധിപന്മാർക്കും പ്രോസിക്യൂട്ടർമാർക്കും സുസ്ഥിരമായ ജുഡീഷ്യൽ സംവിധാനം നിലനിർത്തുന്നതിനനുസൃതമായ ഉപദേശം നൽകുക എന്ന ഉത്തരവാദിത്വം അദ്ദേഹം നിർവഹിച്ചു. ഉദ്യോഗസ്ഥർക്കും പോലീസ് സേനയ്ക്കും ആവശ്യമായ പരിശീലനം നൽകുക, ചുമതലയിലുണ്ടായിരുന്ന പ്രൊവിൻസുകളിൽ മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങൾ അദ്ദേഹം നിറവേറ്റി.
ജുഡീഷ്യൽ കൺസൽട്ടൻറ് ആയിരുന്ന അദ്ദേഹം 1997-98 കാലഘട്ടത്തിൽ പ്രസ്തുത പരിപാടിയിൽ ജുഡീഷ്യൽ മെൻറ്റർ ആയി സേവനമനുഷ്ഠിച്ചു. ജനാധിപത്യവും നിയമവാഴ്ചയും സംരക്ഷിക്കുന്നതിനായി കംബോഡിയയിലെ യു.എൻ. ഏജൻസികളുടെ തന്നെ ഒരു തനതു പദ്ധതി ആയിരുന്നു ജുഡീഷ്യൽ മെന്റർ സംവിധാനം. ജഡ്‌ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും പോലീസിനും ഉൾപ്പെടെ നിയമ വ്യവസ്ഥയെ സംബന്ധിച്ച വിവിധങ്ങളായ പരിശീലന പരിപാടികളിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ അദ്ദേഹത്തിനായി. സ്വതന്ത്രമായ ജുഡീഷ്യറി കംബോഡിയയിൽ കെട്ടിപ്പടുക്കുന്നതിൽ യുഎൻ ദൗത്യത്തിന്റെ ഭാഗമായ അദ്ദേഹത്തിൻറെ പങ്ക് വിലമതിക്കാനാവാത്തതാണ്. പ്രൊവിൻഷ്യൽ കോടതിസംവിധാനങ്ങളിൽ, കോടതിമുറികളേയും വ്യവഹാര രേഖകളുടെ ഉപയോഗസംവിധാനത്തെപ്പറ്റിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരുവപ്പെടുത്തിയെടുക്കുന്നതിനു അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. പ്രാദേശിക ഭരണസംവിധാനങ്ങളും പോലീസ്-സൈനിക സംവിധാനങ്ങളുമായും സഹകരിച്ചും ഏകോപിപ്പിച്ചുംകൊണ്ട് സ്വതന്ത്രമായ ഒരു ഒരു നീതിന്യായവ്യവസ്ഥ കംബോഡിയയിൽ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പങ്കുവച്ചു.
കമ്പോഡിയൻ ദൗത്യത്തിന് ശേഷം അദ്ദേഹം 1998 മുതൽ 2002 വരെയുള്ള കാലഘട്ടത്തിൽ ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിനെ ചുമതലകളുടെ ഭാഗമായാണ് പ്രവർത്തിച്ചത്. ജുഡീഷ്യൽ സിസ്റ്റം ഓഫീസർ ആയും ക്രിമിനൽ ജസ്റ്റിസ് അഡ്വൈസറി വിഭാഗത്തിൽ കോ-ഓർഡിനേറ്റർ ആയും അദ്ദേഹം പ്രവർത്തിച്ചു. കമ്പോഡിയയിലേതിന് സമാനമായ പരിശീലന പ്രവർത്തനങ്ങളോടൊപ്പം ബോസ്നിയയിലെ ജുഡീഷ്യൽ പരിഷ്‌ക്കാരങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം രൂപീകരിക്കുന്നതിൽ അദ്ദേഹം പങ്കാളിയായി. ക്യാന്റനുകളിൽ (പ്രവിശ്യകൾ) നിലനിന്നിരുന്ന വ്യത്യസ്തമായ നീതിന്യായസംവിധാനങ്ങൾക്ക് ഏകരൂപ്യം നൽകുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾ സാധ്യമായിട്ടുണ്ടെന്ന് അദ്ദേഹംതന്നെ കുറിച്ചിട്ടുണ്ട്.
ഇതേ ദൗത്യത്തിന്റെ ഭാഗമായി ക്രിമിനൽ ജസ്റ്റിസ് അഡ്വൈസറി വിഭാഗത്തിൽ റീജിയണൽ കോർഡിനേറ്റർ ആയി സേവനമനുഷ്ഠിച്ച കാലയളവിൽ, ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പോലീസ് സേനയുടെയും മറ്റുസിവിലിയൻ കാര്യങ്ങളെ സംബന്ധിച്ചും ബോസ്നിയയിലെ ഉപദേശകനായി അദ്ദേഹം പ്രവർത്തിച്ചു. പ്രാദേശിക നീതിന്യായ സംവിധാനങ്ങളുമായിചേർന്നു ഐക്യരാഷ്ട്രസഭയുടെ, നീതിന്യായവ്യവസ്ഥയെ സംബന്ധിച്ച ഉദ്ദേശലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള ഏകോപന ചുമതല അദ്ദേഹം നിർവഹിച്ചു. ഇതിനേക്കാളെല്ലാം ഉപരി യുദ്ധതടവുകാരുടെ വിചാരണയുടെ മേൽനോട്ടം വഹിക്കാൻ സാധിക്കുകവഴി ജുഡീഷ്യൽ പ്രക്രിയയിൽതന്നെ പരിവർത്തനഹേതുവാകാൻ സാധ്യമായതായും അദ്ദേഹത്തിൻറെ തന്നെ പരാമർശമുണ്ട്.
2003-ൽ അദ്ദേഹം അഫ്ഗാനിസ്ഥാനിലെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷന്റെ, മനുഷ്യാവകാശവിദ്യാഭ്യാസം സംബന്ധിച്ചകാര്യങ്ങളിൽ ടെക്നിക്കൽ അഡ്വൈസർ എന്ന നിലയിൽ സ്കൂൾ- യൂണിവേഴ്സിറ്റി തലത്തിൽ മനുഷ്യാവകാശത്തെ സംബന്ധിച്ച പാഠ്യഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള ഉദ്യമത്തിൽകൂടി പങ്കാളിയായിട്ടുണ്ട്.
ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിലെ സേവനംപൂർത്തിയാക്കി അദ്ദേഹം മടങ്ങുമ്പോൾ യു എൻ ദൗത്യത്തിലെ ഉദ്യോഗസ്ഥരുടെ ചുമതലക്കാരനായിരുന്ന യു.എൻ. ചീഫ് സിവിലിയൻ പേഴ്സണൽ ഓഫീസർ, എയ്ഡേയ് മക്കാനൻ നൽകിയ സാക്ഷ്യപത്രത്തിൽ ഇപ്രകാരം പരാമർശിക്കപ്പെടുന്നു "His valuable contributions were constantly exceeded the mission's expectations". തികച്ചും ദുർഘടമായ തൊഴിൽസാഹചര്യങ്ങളിലും യു. എൻ. ദൗത്യത്തിന്റെ പ്രതീക്ഷകളെക്കാളുപരിയായ പ്രൊഫഷണൽ നിലവാരം അദ്ദേഹം ഉത്തരവാദിത്വത്തോടെ നിറവേറ്റിയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പരാമർശം.
ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിൽ അദ്ദേഹത്തിനു കീഴിൽ പോലീസ് എക്സ്പെർട്ട്ആയി സേവനമനുഷ്ഠിച്ചിരുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ വി. ഗോപാൽ കൃഷ്ണൻന്റെ വാക്കുകൾ കൂടി ഈഘട്ടത്തിൽ പ്രസക്തമാണ്. വി.പി. മധുസൂദനൻ നായരെപറ്റി അദ്ദേഹം ഇങ്ങനെ കുറിക്കുന്നു "I was amazed by his prowess of being very capable of analysing and interpreting the intricate legal points in the most simplest manner to his seniors. I also witnessed the top brasses of the UN, rushing up for the help of Madhu for advice and guidance during imbrogli. He was accepted as trustworthy for Boznians, Croats and Serbs who otherwise fought like kilny-cats in Bosnia and Herzegovina" ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിൽ മധുസൂദനൻ നായരുടെ ഇടപെടലുകളുടെ പ്രസക്തിയും ആഴവും വെളിവാക്കുന്നതാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥന്റെതന്നെ ഈ വാക്കുകൾ.
ഇങ്ങനെയെല്ലാം അവികസിതമായ, അരക്ഷിതാവസ്ഥയുടെ ചട്ടക്കൂടുകളിൽ നിലക്കൊണ്ട രാജ്യങ്ങളിൽ ആധുനിക നിയമക്രമം സ്ഥാപിച്ചെടുക്കുന്നതിൽ ഉത്തരവാദിത്വപൂർണ്ണമായി ഇടപെടാൻ കഴിഞ്ഞു എന്നത് തന്നെ തെക്കൻ തിരുവിതാംകൂറിൽ ജനിച്ചുവളർന്ന ഈ പ്രതിഭയുടെ വിശ്വപൗരത്വത്തിനു മാറ്റ്കൂട്ടുന്നുണ്ട്.
വിയോഗവും പാദമുദ്രയും
വിവിധങ്ങളായ ഐക്യരാഷ്ട്രസഭ ദൗത്യങ്ങളിലെ ഇടപെടലുകൾക്ക് ശേഷം 2004 -ൽ ആരോഗ്യപരവും കുടുംബസംബന്ധിയുമായ തീരുമാനങ്ങളാൽ അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തി. പിന്നീടങ്ങോട്ട് അഭിഭാഷകകുപ്പായം അണിയാൻ തീരുമാനിച്ച അദ്ദേഹം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലും ഇതരകോടതികളിലുമായി അഭിഭാഷകനായി പ്രാക്ടീസ് പുനരാരംഭിക്കുകയും ഉണ്ടായി. ഈ അഭിഭാഷക ജീവിതഘട്ടത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകൾകൊണ്ട് കയ്യൊപ്പ് പതിഞ്ഞ പല സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
യു.എൻ ദൗത്യത്തിൽ നിന്നും സേവനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുമ്പോൾ യു.എൻ സർവീസിൽ പി-5 കാറ്റഗറി തലത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇനിയും ഔന്നിത്യങ്ങളിലേക്ക് തുറന്നിരിക്കുന്ന ചവിട്ടുപടികൾക്ക് എതിരെ ചുവടുവയ്ക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ശ്രീ . വി ഗോപാൽ കൃഷ്ണന്റെ ഓർമകുറിപ്പിൽ പറയുന്നത് "He was preferring voluntary retirement for the sake of his family since he had been away from them for quite long time. It was like a sunset in the noon during summer. Back in his native place, he lived in a highly down to earth, highly unassuming manner. He never bragged about, to his natives about the coveted positions he held in UN. Instead, he only told, he was just a lawyer there. Such was his persona except for individuals like me (who worked with him) ." ഇങ്ങനെയൊക്കെ ആകയാൽ ലളിതജീവിതം മുദ്രയാക്കി, ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ തൃപ്തിയോടെ നിറവേറ്റി നടന്നുപോയ ആ മഹാപ്രതിഭയുടെ പാദമുദ്രകൾ നമുക്കായ് കാലം അടയാളപ്പെടുത്തിരിക്കുന്നത് കാണാതെ പോവുക സാധ്യമല്ല.
ഏതൊരാളെയും അത്രമേൽ പ്രചോദിപ്പിക്കുന്ന ജീവിതാനുഭവങ്ങളാണ് നമ്മെ വിട്ടുപിരിഞ്ഞ മധുസൂദനൻ നായർക്ക് ഉണ്ടായിരുന്നത്. അദ്ദേഹം ലോകസമാധാനത്തിന്റെയും മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുടെയും മുന്നണി പോരാളിയായി നിലകൊണ്ടു എന്നതും അടയാളപെടുത്താതെവയ്യ. ഇന്നത്തേതിൽ നിന്ന് ഏറെ വിഭിന്നമായ, പ്രായോഗികമായ ബുദ്ധിമുട്ടുകൾ അഭിമുഖീകരിച്ചിരുന്ന കാലഘട്ടത്തിലും അസ്വസ്ഥതകളുടെ ഭൂമികയിലും ഐക്യരാഷ്ട്രസംഘടനാ ദൗത്യങ്ങളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു എന്നത്, ആത്മഭാവമായി മാറിയ നിയമ-നീതി സംരക്ഷണത്തിന്റെ ഇച്ഛാശക്തിയാണ് തുറന്നുകാട്ടുന്നത്. കൊല്ലങ്കോട് എന്ന ഗ്രാമത്തിൽ നിന്നും ഐക്യരാഷ്ട്രസഭാ ദൗത്യങ്ങൾ വരെ നീളുന്ന ആ ജീവിതപാതയിൽ അദ്ദേഹം പരിപൂർണ്ണമായ പഠനോൽത്സുകത കൈമുതലാക്കിയിരുന്നുവെന്നും അദ്ദേഹത്തിൻറെ ജീവിതം നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഇക്കാലയളവിനുള്ളിൽത്തന്നെ വിവിധങ്ങളായ ഗവേഷണാധിഷ്ഠിത രചനകളും അദ്ദേഹത്തിന്റേതായുണ്ട്. സ്റ്റേറ്റ് ഇമ്മ്യൂണിറ്റിയുടെ അതിർവരമ്പുകൾ മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിയമം വരെയുള്ള വിഷയങ്ങളിലുള്ള അത്തരം രചനകൾ പിയർ-റിവ്യൂഡ് ജേര്ണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിൻറെ യു.എൻ പ്രവർത്തനങ്ങൾ സംബന്ധിച്ചും മനുഷ്യാവകാശ-നിയമവാഴ്ച സംരക്ഷണദൗത്യങ്ങളെ സംബന്ധിച്ചും ഇനിയും പഠനങ്ങളും അന്വേഷണങ്ങളും ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നുണ്ട് . ഏതൊരു നിയമജ്ഞനെ സംബന്ധിച്ചും ഏറെ വെല്ലുവിളിയാകുന്നത് പഠിച്ച അടിസ്ഥാനപരമായ നിയമതത്വങ്ങളും നീതിബോധവും, സംഘർഷഭരിതമായ സാഹചര്യങ്ങളിലും പ്രാവർത്തികമാക്കുന്നതിൽ ഭാഗഭാക്കാകുക എന്നതാണ്. അത്തരമൊരു സാഹചര്യത്തിലാണ് വി.പി. മധുസൂദനൻ നായർ മറ്റുള്ളവർക്ക് മാതൃകയായി സ്വയം പ്രവർത്തന പന്ഥാവ് വെട്ടിത്തെളിച്ച് മുന്നിട്ടിറങ്ങിയത്. അത്തരത്തിൽ നമുക്കെല്ലാം മാതൃകയും മാർഗ്ഗവിളക്കുമായി അദ്ദേഹത്തിൻറെ ജീവിതരേഖ നിലകൊള്ളുന്നുണ്ട്.
****************
2017, ഡിസംബർ 1, വെള്ളിയാഴ്‌ച
'ഇണ'തേടുന്ന അവകാശങ്ങൾ
2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച
ഭൂഗർഭ ജലം: താഴുന്ന ജലനിരപ്പും ഉയരുന്ന വെല്ലുവിളികളും
ഇത്തരത്തിൽ അതിശീഘ്രം താഴ്ന്നു വരുന്ന ജലനിരപ്പിന്റെ ആശങ്കകളോടൊപ്പംതന്നെ ലഭ്യമായ ഭൂഗർഭ ജലവിഭവത്തിന്മേലുള്ള മലിനീകരണവും അതിഭീതിതമായ വെല്ലുവിളി ഉയർത്തുന്നു. കാർഷിക മേഖലയിലുപയോഗിക്കുന്ന രാസത്വരകങ്ങളും കീടനാശിനികളും വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങളും മറ്റു ഖരമാലിന്യങ്ങളുമെല്ലാം ഈ മലിനീകരണത്തിന് കാരണമാകുന്നു. തണ്ണീർത്തടങ്ങളുംവയൽനിലങ്ങളിലുമെ
ചിത്രം കടപ്പാട്: ഡെക്കാൺ ഹെറാൾഡ് |
2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച
മത്സ്യബന്ധനം: ഉപജീവനത്തിന്റെ ചങ്ങലകളും കടലതിരിന്റെ രാഷ്ട്രീയവും
2016, ജൂലൈ 23, ശനിയാഴ്‌ച
മാധ്യമപ്രവർത്തനവും അഭിഭാഷകവൃത്തിയും: സമന്വയത്തിന്റെ സാധ്യതകൾ
മാധ്യമപ്രവർത്തനത്തിന്റെ അന്തസത്തയാണ് ചർച്ചചെയ്യപ്പെടു
അടച്ചുപൂട്ടിയതെന്തിനാണ്? അവകാശസംരക്ഷണത്തിന്റെ മുന്നണിപോരാളികൾക്ക് ഭൂഷണമാണോ അത്തരം ചെയ്തികൾ? സാധാരണക്കാരന് നീതിലഭ്യമാകും വിധം പ്രാപ്യമാണോ ഇവിടുത്തെ സമുന്നതകോടതികൾ? സീനിയർ അഭിഭാഷകരുടെ ഫീസും കോടതിചിലവുകളുമൊക്കെ സാധാരണക്കാരന് താങ്ങാനാകുന്നതാണോ? തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് വരുന്നതിനെ എറണാകുളത്തെ അഭിഭാഷകർ എതിർക്കുന്നതിന്റെ കാരണം സാമാന്യബോധമുള്ളവരൊക്കെ മനസിലാക്കിയിട്ടുള്ളതാണ്. എറണാകുളത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ ബെഞ്ചിന്റെ കാര്യത്തിൽ ഹൈക്കോടതി അഭിഭാഷകർ കൈക്കൊണ്ട വേറിട്ട താല്പര്യം കാര്യക്ഷമമായ നീതിനിർവ്വഹണത്തെപറ്റിയുള്ള കാഴ്ചപ്പാടിന്റെ വൈരുധ്യങ്ങൾ തന്നെയല്ലേ? പുതുതായി ഒരു കോർട്ട് ഓഫ് അപ്പീലോ സുപ്രീം കോടതി ബെഞ്ചോ ബംഗളൂരിലോ ചെന്നൈയിലോ വേണം എന്നു വാദിച്ചാൽ തന്നെ ഇടിവ് ഉണ്ടാകും ദേശീയതലത്തിൽപോലും ഈ സംഘബോധത്തിന്. ഇത്തരം ചോദ്യങ്ങളെയൊക്കെ മറികടക്കാനാകാത്തപക്ഷം സാർത്ഥകമായ നീതിനിർവ്വഹണ ഉത്തരവാദിത്വത്തിൽനിന്ന് അഭിഭാഷകർക്ക് പിന്നാക്കം പോവുക അസാധ്യമാണ്. ജൂനിയർ അഭിഭാഷകർക്ക് കുറഞ്ഞ വരുമാനം/സ്റ്റൈപ്പെൻഡ് ഉറപ്പുവരുത്താനുള്ള നടപടികൾക്ക് ഇപ്പോഴുള്ള ഐക്യബോധം കൊണ്ട് ഉണ്ടാകേണ്ടതുണ്ട്. പൊതുജനങ്ങൾക്ക് സമീപസ്ഥമായ അവസ്ഥയിൽ നീതിനിർവഹണം സാധ്യമാക്കാനുള്ള കാഴ്ചപ്പാട് പ്രഖ്യാപിച്ചുകൊണ്ടുതന്നെയാകണം അഭിഭാഷകരുടെ ഒത്തൊരുമ മുന്നോട്ട് പോകേണ്ടുന്നത്. കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണം. ഇത്തരത്തിൽ പ്രഖ്യാപിത നയങ്ങളിൽ നിന്നു വ്യതിചലിക്കുന്നവർക്കെതിരെയാകട്ടെ ബാർ അസോസിയേഷനുകളുടെ നിലപാട്. അനാവശ്യമായ മത്സരബുദ്ധിയും പ്രകടനപരതയും ഈ തൊഴിൽമേഖലയിൽനിന്ന് തൂത്തെറിയുകതന്നെ വേണം.
മാധ്യമപ്രവർത്തനത്തിൽ നിക്ഷിപ്തമായിട്ടുള്ളത് അഭിഭാഷകവൃത്തിയുടെ സ്വഭാവമുള്ള തൊഴിൽരൂപം തന്നെയാണ്. വസ്തുതകളെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുകയും ജനസൗഹൃദ-ക്ഷേമ പക്ഷംപിടിച്ച് റിപ്പോർട്ടിങ് നടത്തിപ്പോരുകയും ചെയ്യുക എന്നത് നീതിനിർവ്വഹണത്തെ സഹായകമാം വിധം താങ്ങി നിർത്തുന്ന ഒന്നാണ്. അതെനിലയ്ക്ക് തന്നെ അഭിഭാഷകരും ജനക്ഷേമത്തിന്റെ വിവിധമുഖങ്ങളെ നീതിവ്യവസ്ഥയ്ക്ക് മുൻപിൽ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ബാക്കിയൊക്കെയും തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനതയും ജനാധിപത്യവും ഭരണഘടനാവ്യവസ്ഥയുമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ആ ക്ഷേമ സങ്കല്പങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി പരസ്പരബഹുമാനത്തോടെ കൈകൾകോർക്കാം.