2016 ജൂലൈ 22, വെള്ളിയാഴ്‌ച

സുരക്ഷയുടെ തറക്കല്ലുതേടുന്ന മലയാളി

* ഉപരിപ്ലവമായ വർത്തമാനമാണിത്. ആഴത്തിലുള്ള വർത്തമാനം വിദഗ്ധർ പറയാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. ആ ഒച്ചകൾക്ക് ആർപ്പുകൂട്ടാൻ മാത്രം ഈ കുറിപ്പ്.




കുളക്കടവുകൾ മുതൽ പൊതുനിരത്തുകൾ വരെയും ഇസ്തിരിയിടുന്നതുമുതൽ ഓഫീസുമുറികൾ വരെയുമാകെ ശീലിച്ചുപോരേണ്ടുന്ന പ്രാഥമിക ജീവിത സുരക്ഷയെപ്പറ്റി മലയാളിയുടെ കാഴ്ചപ്പാടെന്താണെന്ന് ഒരന്വേഷണം അനിവാര്യമായിരിക്കുകയാണ്. വ്യക്തിശുചിത്വത്തിലും വിദ്യാഭ്യാസത്തിലും ചികിത്സാവിധികളെപ്പറ്റിയുമെല്ലാംസുചിന്തിതമായ ബോധ്യമുള്ള മലയാളിയ്ക്ക് വ്യക്തിസുരക്ഷയുടെ ബോധ്യം തികച്ചും അന്യമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുങ്ങിമരിക്കലും വൈദ്യുതാഘാതവും തീപിടുത്തവുമൊക്കെയായി പ്രതിവർഷം കേരളത്തിൽ 8000 മനുഷ്യജീവനുകളാണ് പൊലിഞ്ഞു പോകുന്നത്. ഒട്ടനവധിപേർ അനുബന്ധമായ പരിക്കുകൾപേറി ജീവിക്കുകയും ചെയ്യുന്നു. വിനോദയാത്രയ്ക് പോകുന്ന വിദ്യാർത്ഥികൾ മുതൽ ജനപ്രതിനിധികൾവരെ സർവ്വ മനുഷ്യജീവനെയും അവരുടെ സാമൂഹ്യബന്ധങ്ങളെയും നിശ്ചയിക്കാനുതകും വിധമൊന്നാണ് സുരക്ഷയുടെ ധാരണകൾ എന്നു കാണാൻ കഴിയും. അടുത്തിടെ തിരുവനന്തപുരം നഗരസഭയിലെയൊരു ജനപ്രതിനിധി ഇസ്തിരിയിടുന്നതിനിടെ വൈദ്യതാഘാതമേറ്റ് മരണപ്പെട്ടത് ഓർക്കുക. അവിടുത്തെ രാഷ്ട്രീയ ബലാബലങ്ങളെയും നിലവിലെ കേരളരാഷ്ട്രീയ സ്ഥിതിഗതികൾപോലും അളന്നുനോക്കുന്നതായും മാറാൻ പോവുകയാണ് അവിടെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. അതോടൊപ്പം സുരക്ഷാ വീഴ്ചയുടെ ഭാരം പേറുന്ന ഒട്ടനവധികുടുംബങ്ങളെ നമ്മൾ ഇങ്ങനെ അനുദിനം സൃഷ്ട്ടിച്ചുപോരുന്നു.

പിഴവുകളുണ്ടെങ്കിൽ ഇത്തരം അപകടങ്ങൾ എപ്പോഴും സംഭവിച്ചേക്കാം എന്ന അറിവിന്റെ അടിസ്ഥാനത്തിൽതന്നെയാണ് മലയാളികളാകെയും ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നത്. എന്നാൽ ആത്മവിശ്വാസത്തിന്റെ ആധിക്യംകൊണ്ടും മുന്കരുതലുകളുടെ അഭാവംകൊണ്ടും നഷ്ട്ടങ്ങൾ മാത്രം സംഭവിക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ ശാസ്ട്രീയമായ വസ്തുതകളും മുൻകരുതൽ സംവിധാനങ്ങളും പ്രാപ്യമാണെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകുമെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മലയാളികൂടിയായ ഡോ. മുരളി തുമ്മാരുകുടി, സുരക്ഷാകാര്യ വിദഗ്ധൻ എന്ന നിലയ്ക് ഇത്തരത്തിൽ ഒട്ടനവധി വിഷയങ്ങൾ കേരളീയസമൂഹത്തിന്റെ ശ്രദ്ധയ്ക്കായ് നിരന്തരം മുന്നോട്ടുവയ്ക്കുന്നു. ഒരാൾ വെള്ളത്തിൽ മുങ്ങിപ്പോയാൽ ആദ്യത്തെ ഉപായം എന്ന നിലയ്ക് കരയ്ക്കുനിൽക്കുന്ന നീന്തലറിയാവുന്നയാൾ ചാടിപ്പോയി രക്ഷപ്പെടുത്തുക എന്ന നമ്മുടെയെല്ലാം ചിന്താഗതി യഥാർത്ഥത്തിൽ ദുരന്തത്തിന്റെ ആഘാതങ്ങൾ കൂട്ടുകമാത്രമേയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറിച്ച് സുരക്ഷാബോധ്യം ഉള്ള പൗരസമൂഹത്തിൽ ഓരോ അപായങ്ങൾക്കും പ്രാഥമികവും ദ്വിതീയവും തൃതീയവുമായ ഘട്ടങ്ങൾ ഉണ്ടെന്നും അതിന്റെ ശാസ്ത്രീയയമായ അറിവ് ആർജ്ജിക്കുകയും പ്രാവർത്തികമാക്കുകയുമാണ് വേണ്ടതെന്നുമുള്ള അഭിപ്രായം ഇത്തരം വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു.

ജീവിതനിലവാരവും പാരിസ്ഥിതികവെല്ലുവിളികളുമൊക്കെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചർച്ചാവിഷയമാകുമ്പോൾ അതോടൊപ്പം തന്നെ എന്തുകൊണ്ട് മലയാളി സുരക്ഷയെ ഗൗരവമായി കാണാൻ മടിക്കുന്നു? ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഖേദപ്രകടനം നടത്തുക എന്നതിനപ്പുറം ക്രിയാത്മകമായ എന്ത് പ്രതിവിധികളാണ് നമ്മുടെ സർക്കാരുകളും രാഷ്ട്രീയ നേതൃത്വവും വച്ചു പുലർത്തുന്നത്? പുരോഗമനപരവും ക്ഷേമകരവുമായ പരിപ്രേക്ഷ്യങ്ങളോടെ അവതരിപ്പിക്കപ്പെട്ട 2016ലെ കേരള ബഡ്ജറ്റിൽ സുരക്ഷാവിഷയങ്ങൾ ഉൾച്ചേർത്തുകാണാത്തത്തിൽ സുരക്ഷാകാര്യ വിദഗ്ധർ സാമൂഹ്യ മാധ്യമങ്ങളിലാകെ ആശങ്ക രേഖപ്പെടുത്തുകയാണുണ്ടായത്. ബഡ്ജറ്റ് ചർച്ചയുടെ ഭാഗമായി ശ്രീ. വി.ടി. ബൽറാം നിയമസഭയിൽ ഈ പ്രശ്നം ഉന്നയിക്കുകയും ചെയ്തിരിക്കുകയാണ്.

വ്യക്തിസുരക്ഷ വൈദ്യുതി വകുപ്പിലും മറ്റു അപായസാഹചര്യങ്ങൾ നിലനിൽക്കുന്ന വ്യവസായശാലകളിലുമൊക്കെ ഒരു തൊഴിൽസുരക്ഷ പ്രശ്നമായ് പോലും നിലനിൽക്കെ തൊഴിൽ നിയമങ്ങളിൽ അതിനനുസൃതമായ പൊളിച്ചെഴുത്ത് അനിവാര്യമാണ്. കാലഹരണപ്പെട്ട നിയമവ്യവസ്ഥകൾ മാറ്റി ആധുനിക സുരക്ഷ സംവിധാനങ്ങളുടെ ലഭ്യതയും സംരക്ഷണവും തൊഴിലാളികൾക്ക് ഉറപ്പുവരുത്തണം.പാമ്പു പിടിത്തക്കാർക്കും പട്ടിപിടിത്തക്കാർക്കും ആപത്ക്കരമായ തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നവർക്കും സുരക്ഷസാമഗ്രികളും പരിശീലനവും നിര്ബന്ധമാക്കികൊണ്ട് വ്യവസ്ഥചെയ്യണം.


സർക്കാർ നയങ്ങളിൽ സുരക്ഷാബോധ്യവും സുരക്ഷാസംവിധാനങ്ങളുടെ അനിവാര്യതയും പരമപ്രധാനമായി പ്രതിഫലിക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാംവിധം നടപ്പാക്കുകയും വേണം. മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സന്നദ്ധരായ വിദഗ്ധരുടെ സേവനം സർക്കാരുകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സുരക്ഷാവബോധത്തെ ഒരു സാമൂഹ്യ നിർമ്മിതിയായി മാറ്റിത്തീർക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം. ഇത്തരത്തിൽ കേരളീയ സമൂഹം ഉയർന്ന സുരക്ഷാ മുൻകരുതലുകൾ കയ്യേൽക്കുകയും പ്രാവർത്തികമാക്കുകയും ചെയ്താൽ ആയുർദൈർഘ്യത്തിലും ജീവിതനിലവാരത്തിലുമെല്ലാം ഇനിയും മുന്നേറ്റം സാധ്യമാണ്. സമ്പന്നവും കാര്യക്ഷമവുമായ സമൂഹത്തിന്റെ ഭാവിക്ക് അത് അത്യാന്താപേക്ഷിതവുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ